കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി: നിയമാവലി

കെ.എം.സി.സി സൗദി നാഷണല്‍ കമ്മറ്റി സാമൂഹ്യ സുരക്ഷാ പദ്ധതി: നിയമാവലി

(സ്ഥലപരിമിതി മൂലം പദ്ധതിയുടെ അപേക്ഷാ ഫോറത്തിൽ ഭാഗികമായ നിയമാവലി മാത്രമാണ് ചേർത്തിട്ടുള്ളത്.  സമ്പൂര്‍ണ്ണ നിയമാവലി ഇവിടെ ലഭ്യമാണ്. ഈ നിയമാവലി അംഗീകരിക്കാന്‍ പ്രയാസമുള്ള ഒരാളും സുരക്ഷാ പദ്ധതിയില്‍ അംഗമായി ചേരാന്‍ പാടുള്ളതല്ല).

** സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിസാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ ചേരുന്നവര്‍ നിര്‍ബന്ധമായും കമ്മറ്റിയുടെ വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യേണ്ടതാണ്, കാരണം, പദ്ധതി സംബന്ധമായ എല്ലാ അറിയിപ്പുകളും നല്‍കുന്നത് ഈ ചാനലിലൂടെയാണ്. ചാനല്‍ ലിങ്ക്:- https://whatsapp.com/channel/0029Va51l5W4o7qJMGYMna2Q

 

പദ്ധതി; ഉദ്ദേശ ലക്ഷ്യങ്ങള്‍..?

അവിചാരിതമായി കടന്നെത്തുന്ന മരണം കാരണം അനാഥമായിപോകുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും ജീവിച്ച് പോകുവാന്‍ ഒരു വഴി തുറന്ന് കൊടുക്കുക , നിയമാവലിയില്‍ സൂചിപ്പിച്ചിട്ടുള്ള മാരക രോഗങ്ങള്‍ കണ്ടെത്തി ബുദ്ധിമുട്ടിലാവുന്ന പ്രവാസികള്‍ക്ക് ചെറുതെങ്കിലും ഒരു സഹായം എത്തിച്ച് നല്‍കുക  എന്നിവയാണ് ഉദ്ദേശ ലക്ഷ്യങ്ങള്‍.

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്, നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ രൂപീകരിച്ചിട്ടുള്ള കെ.എം.സി.സി കേരള ട്രസ്റ്റ് ആണ് ഇന്ത്യയില്‍ ചുമതലകള്‍ നടപ്പിലാക്കുന്ന സമിതി.


ആര്‍ക്കെല്ലാമാണ് ഈ പദ്ധതിയില്‍അംഗങ്ങളായി ചേരാന്‍ സാധിക്കുക..?

കെ.എം.സി.സി യുടേയും അതിന്‍റെ മാതൃസംഘടനയുടേയും നിശിത വിമര്‍ശകരോഅത്തരം സംഘടനകളില്‍ അംഗങ്ങളോ അല്ലാത്ത, തീവ്രവാദമോ വര്‍ഗീയതയോ പ്രോത്സാഹിപ്പിക്കാത്ത കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താല്‍പ്പര്യമുള്ള സഊദി അറേബ്യയില്‍ നിയമ വിധേയമായ ഇഖാമയോടെ മാത്രം താമസിക്കുന്ന ഏതൊരു കേരളീയനും  (ജോലി ചെയ്യുന്നവര്‍, വീട്ടമ്മമാര്‍, കുട്ടികള്‍) മത, രാഷ്ട്രീയ വേര്‍തിരിവുകള്‍ ഇല്ലാതെ ഈ പദ്ധതിയില്‍ അംഗങ്ങളാകാവുന്നതാണ്. ഒരാള്‍ക്ക് പരമാവധി ഒരു അംഗത്വം മാത്രമേ സാധുവാകുകയുള്ളൂ. കാര്യ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളുടെ അംഗത്വം സ്വീകരിക്കുന്നതിനും ഏത് സമയവും നിരാകരിക്കുന്നതിനുമുള്ള പൂര്‍ണ്ണാധികാരം കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. നിയമാവലിയില്‍ പറഞ്ഞ കാര്യങ്ങള്‍ ലംഘിച്ച് കൊണ്ട് ഒരാളെ പദ്ധതിയില്‍ അംഗമാക്കിയാല്‍, എപ്പോഴാണോ അത് കണ്ടെത്തുന്നത്, ആ സമയം പ്രസ്തുത അംഗത്വം റദ്ദാക്കുന്നതോടൊപ്പം, അങ്ങിനെയൊരാളെ  പദ്ധതിയില്‍ ചേര്‍ത്തയാളുടെയും അംഗത്വം റദ്ദാക്കപ്പെടുന്നതാണ്.


ആനുകൂല്യങ്ങള്‍:

2022 വര്‍ഷത്തെ പദ്ധതിയില്‍  സൗദി അറേബ്യയില്‍ നിന്നും വാലിഡ്‌ വിസ ഉണ്ടായിരിക്കെ  അംഗങ്ങളായി ചേര്‍ന്ന വര്‍ മരണപ്പെടുകയാണെങ്കില്‍ അവര്‍ നിര്‍ദ്ദേശിച്ച നോമിനികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇപ്രകാരമായിരിക്കും. ആദ്യ വര്‍ഷക്കാര്‍ക്ക് മൂന്ന് ലക്ഷം രൂപ, തുടര്‍ച്ചയായ രണ്ട് മുതല്‍ എട്ട് വര്‍ഷം വരെ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ആറു ലക്ഷം രൂപ, മുഴുവന്‍ വര്‍ഷവും അംഗങ്ങളായിട്ടുള്ളവര്‍ക്ക് പത്ത് ലക്ഷം രൂപ.

2023 വര്‍ഷത്തെ പദ്ധതിയില്‍  സൗദി അറേബ്യയില്‍ നിന്നും വാലിഡ്‌ വിസ ഉണ്ടായിരിക്കെ  അംഗങ്ങളായി ചേര്‍ന്ന വര്‍ മരണപ്പെടുകയാണെങ്കില്‍ അവര്‍ നിര്‍ദ്ദേശിച്ച നോമിനികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇപ്രകാരമായിരിക്കും. ആദ്യ വര്‍ഷക്കാര്‍ക്കും, ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും തുടര്‍ച്ചയായ അംഗത്വം ഇല്ലാത്തവര്‍ക്കും മൂന്ന് ലക്ഷം രൂപ, തുടര്‍ച്ചയായ രണ്ട് മുതല്‍ എട്ട് വര്‍ഷം വരെ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ആറു ലക്ഷം രൂപ, ഒരു വര്‍ഷം മാത്രം അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് എട്ട് ലക്ഷം രൂപ, മുഴുവന്‍ വര്‍ഷവും അംഗങ്ങളായിട്ടുള്ളവര്‍ക്ക് പത്ത് ലക്ഷം രൂപ. 

2024 വര്‍ഷത്തെ പദ്ധതിയില്‍  സൗദി അറേബ്യയില്‍ നിന്നും വാലിഡ്‌ വിസ ഉണ്ടായിരിക്കെ  അംഗങ്ങളായി ചേര്‍ന്ന വര്‍ മരണപ്പെടുകയാണെങ്കില്‍ അവര്‍ നിര്‍ദ്ദേശിച്ച നോമിനികള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇപ്രകാരമായിരിക്കും. ആദ്യ വര്‍ഷക്കാര്‍ക്കും, ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും തുടര്‍ച്ചയായ അംഗത്വം ഇല്ലാത്തവര്‍ക്കും മൂന്ന് ലക്ഷം രൂപ, തുടര്‍ച്ചയായ രണ്ട് മുതല്‍ 9 വര്‍ഷം വരെ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ആറു ലക്ഷം രൂപ, ഒരു വര്‍ഷം മാത്രം അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് എട്ട് ലക്ഷം രൂപ, മുഴുവന്‍ വര്‍ഷവും അംഗങ്ങളായിട്ടുള്ളവര്‍ക്ക് പത്ത് ലക്ഷം രൂപ. 


മുന്‍ പ്രവാസികള്‍ക്കുള്ള അംഗത്വം:

നാഷണൽ കമ്മറ്റി ഉപസമിതിയുടെ നിർദ്ദേശം അംഗീകരിച്ച് കൊണ്ട് 2020 വര്ഷം മുതൽ ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ച് പോന്ന ആളുകൾക്കും പദ്ധതിയിൽ അംഗത്വം നല്‍കിവരുന്നുണ്ട്. പക്ഷെ സൗദി അറേബിയയിൽ വെച്ച് ചുരുങ്ങിയ പക്ഷം, മൂന്ന് വർഷമെങ്കിലും തുടർച്ചയായി പദ്ധതിയിൽ അംഗമായിട്ടുള്ള ആളുകൾക്ക് മാത്രമേ പദ്ധതിയിൽ നാട്ടിൽ നിന്നും അംഗത്വം നൽകുകയുള്ളൂ. (പോയ വര്‍ഷം പദ്ധതിയില്‍ ഇല്ലാത്ത ഒരാളാണ് ഇങ്ങിനെ പദ്ധതിയില്‍ ചേരുന്നതെങ്കില്‍ അയാളുടെ അംഗത്വ കാലാവധി മാര്‍ച്ച് ഒന്ന് മുതല്‍ ഡിസമ്പര്‍ 31 വരേയായിരിക്കും). ഇങ്ങിനെ ചേരാൻ താൽപ്പര്യമുള്ളവർ  നടപടിക്രമങ്ങൾക്ക് മുൻപായി www.mykmcc.org എന്ന സൈറ്റില്‍ നിന്നോ, 8075580007 എന്ന നമ്പറിൽ വാട്സ്ആപ്പില്‍ ബന്ധപ്പെട്ടോ ഏതെങ്കിലും മൂന്നു വർഷങ്ങളിലെ തുടര്‍ച്ചയായ അംഗത്വം പുനഃപരിശോധിക്കേണ്ടതാണ്.  അത് ഉറപ്പ് വരുത്തിയ ശേഷം മുകളില്‍ പറഞ്ഞ ഓഫീസ് നമ്പറില്‍ വാട്സ്ആപ്പില്‍ ബന്ധപ്പെട്ട് ബാങ്ക് വിവരങ്ങള്‍ വാങ്ങിയ ശേഷം പ്രസ്തുത ബാങ്ക് ആക്കൌണ്ടില്‍  രാണ്ടായിരം രൂപ നിക്ഷേപിച്ച റെസിപ്റ്റ്, പഴയ ഇഖാമ നമ്പര്‍ അധാര്‍ കോപ്പി എന്നിവ പ്രസ്തുത ഓഫീസ് നമ്പറിലെ വാട്സ്ആപ്പില്‍ അയച്ചു കൊടുത്ത് നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.  (ഗൂഗിള്‍ പേ ചെയ്യുന്നവര്‍ QR കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ കിട്ടുന്നത് kmcc kerala trust എന്ന അക്കൌണ്ട് നാമം തന്നെയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം പണമയക്കേണ്ടതാണ്). എല്ലാവര്‍ഷവും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 15 വരെയായിരിക്കും മുന്‍പ്രവാസികള്‍ക്ക് പദ്ധതിയില്‍ ചേരാനുള്ള സമയം. ഇതിന് ശേഷം ഒരു എന്ട്രിയും സ്വീകരിക്കുന്നതല്ല. അതിന് മുമ്പായി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കണം. അക്കൌണ്ടിലേക്ക് പൈസ അയച്ചത് കൊണ്ടോ ഡാറ്റ ഓണ്‍ലൈന്‍ വഴി എന്റര്‍ ചെയ്തത് കൊണ്ടോ അംഗത്വം ലഭിക്കില്ല. രേഖകള്‍ അയച്ച് കൊടുത്ത് വേണം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍. ഫൈനൽ എക്സിറ്റിൽ പോന്നവർക്ക് നാട്ടിൽ വെച്ച് പദ്ധതിയിൽ ചേരാനുള്ള പദ്ധതി വിഹിതം 2024 വര്‍ഷത്തേക്ക് രണ്ടായിരം  ഇന്ത്യൻ രൂപയായിരിക്കും. നാട്ടിൽ നിന്നും പദ്ധതി അംഗമാകുന്ന മുന്‍ പ്രവാസികള്‍ക്ക് മരണാനന്തര ആനുകൂല്യമായി നാല് ലക്ഷം രൂപയായിരിക്കും ലഭിക്കുക.  (പദ്ധതിയില്‍ മുഴുവന്‍ വര്‍ഷവും അംഗങ്ങളായിട്ടുള്ളവരുടെ മരണാനന്തര ആനുകൂല്യം, 2022 വര്‍ഷം മുതല്‍  പരമാവധി എട്ട് ലക്ഷം രൂപയായിരിക്കും). 2023 വര്‍ഷം മുതല്‍ ഏതെങ്കിലും ഒരു വര്‍ഷം മാത്രം നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് പരമാവധി ആറു ലക്ഷം രൂപയായിരിക്കും ലഭിക്കുക.  ചികിത്സാ ആനുകൂല്യങ്ങൾ മുമ്പ് കൈപറ്റിയിട്ടുണ്ടെങ്കിൽ അത് കഴിച്ച് ബാക്കിയുള്ള സംഖ്യയായിരിക്കും ആനുകൂല്യമായി നൽകുക. ചികിത്സാ ആനുകൂല്യങ്ങൾ മറ്റുള്ളവരുടേതിന് സമാനമായിട്ടായിരിക്കും നൽകുക. ഇടവിട്ട്‌ പദ്ധതിയില്‍ ചേരുന്നവരുടെ അംഗത്വം മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരേയായിരിക്കുംഈ കാലയളവില്‍ നടക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുകയുള്ളൂ. മുകളില്‍ പറഞ്ഞ നിബന്ധനകള്‍ ഒന്നും പാലിക്കാതെ ആരെങ്കിലും ഓണ്‍ലൈന്‍ ആയി അംഗത്വം പുതുക്കിയാല്‍ തത്ക്കാലം അംഗത്വം ആക്റ്റീവ് ആകുമെങ്കിലും, എന്തെങ്കിലും ആനുകൂല്യത്തിനായി അപേക്ഷിക്കുന്ന സമയത്ത് രേഖകള്‍ പരിശോധിച്ച് അംഗത്വം റദ്ദു ചെയ്യുന്നതാണ്‌.


പദ്ധതിയില്‍ എങ്ങിനെ അംഗത്വം ലഭിക്കും,,?

കെ.എം.സി.സി കേരള ട്രസ്റ്റിന്‍റെ സുരക്ഷാ പദ്ധതിയുടെ നിയമാവലി വായിച്ചു ബോധ്യപ്പെട്ടു അംഗീകരിക്കുന്നവര്‍ അതാത് വര്‍ഷത്തെ അപേക്ഷാ ഫോറത്തില്‍, അംഗീകാരമുള്ള കെ.എം.സി.സി യുടെ കീഴ്ഘടകങ്ങള്‍ മുഖേനെ  അപേക്ഷ സമര്‍പ്പിക്കണം  അതോടൊപ്പം അതാത് വര്‍ഷങ്ങളില്‍ തീരുമാനിച്ചിട്ടുള്ള അംഗത്വ വിഹിതം കോര്‍ഡിനേറ്റര്‍ മുഖേനെയോ അക്കൌണ്ട് ട്രാന്‍സ്ഫര്‍ നടത്തിയോ, നാട്ടിലെ ട്രസ്റ്റ് അക്കൗണ്ടില്‍ എത്തിക്കേണ്ടതാണ്. നിയമാവലിയില്‍ നിഷ്കര്‍ശിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പദ്ധതി അംഗങ്ങള്‍ പൂര്‍ണ്ണ സമ്മതത്തോടെ നല്‍കുന്ന സംഭാവനയായിരിക്കും ഈ വിഹിതം. 

 സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.mykmcc.org എന്ന സൈറ്റിലൂടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പദ്ധതിയില്‍ ഭാഗവാക്കാകാവുന്നതാണ്. നേരിട്ട് ഓണ്‍ലൈന്‍ പെയ്മെന്റ് നടത്തിയോ ലിസ്റ്റില്‍ നിന്നും കോര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്ത് അവര്‍ മുഖേനെയോ, അതാത് പ്രദേശത്തെ സെന്‍ട്രല്‍ കമ്മറ്റി ഓഫീസ് മുഖേനെയോ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും നടത്തേണ്ടത് ബാങ്ക് അക്കൌണ്ടുകള്‍ മുഖേനെ മാത്രമാണ്. സംഘടനയുടെ കീഴ്ഘടകങ്ങള്‍ കോര്‍ഡിനേറ്റര്‍മാര്‍ മുഖേനെ നേരിട്ട് അംഗത്വ വിഹിതം ശേഖരിക്കുകയാണെങ്കില്‍, പ്രസ്തുത വിഹിതം ബാങ്കില്‍ നിക്ഷേപിക്കുന്നതിനായി ട്രസ്റ്റിന്‍റെ കോഴിക്കോട് ഓഫീസില്‍ എത്തിക്കേണ്ടതും, പദ്ധതി അംഗമായവരുടെ പേരില്‍ റെസിപ്റ്റ് കൈപറ്റേണ്ടതുമാണ്. കോര്‍ഡിനേറ്റര്‍മാര്‍ നേരിട്ട് അംഗത്വ വിഹിതം ബാങ്കില്‍ നിക്ഷേപിക്കുകയാണെങ്കിലും  പദ്ധതി അംഗമായവരുടെ ലിസ്റ്റ് കൈമാറി ഓഫീസില്‍ നിന്നും അംഗങ്ങളുടെ പേരില്‍ റെസിപ്റ്റ് കൈപറ്റേണ്ടതാണ്.

 

പദ്ധതി കാലയളവ്:

പദ്ധതി മെമ്പര്‍ഷിപ്പ് പ്രചാരണ കാലത്ത് ഏതു  ദിവസങ്ങളില്‍ അംഗത്വം നേടിയാലും, ആദ്യമായി പദ്ധതിയില്‍ ചേരുന്നവരുടെയും ഇടവിട്ട്‌ പദ്ധതിയില്‍ ചേരുന്നവരുടേയും അംഗത്വം മാര്‍ച്ച് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരേയായിരിക്കും, ഈ കാലയളവില്‍ നടക്കുന്ന അത്യാഹിതങ്ങള്‍ മാത്രമേ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുകയുള്ളൂ.

പോയ വര്‍ഷം പദ്ധതിയില്‍ അംഗമായവര്‍ക്ക് അംഗത്വം പുതുക്കുന്നതോടെ പുതിയ വര്‍ഷം മുഴുവന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.


അംഗത്വ സ്ഥിരീകരണം:

സുരക്ഷാ പദ്ധതിയില്‍ അംഗത്വം നേടുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അംഗത്വ കാര്‍ഡുകളോ കൂപ്പണുകളോ കമ്മറ്റി വിതരണം ചെയ്യുന്നതല്ല. അതേസമയം അതാത് സെന്‍ട്രല്‍ കമ്മറ്റികള്‍ അംഗത്വ നടപടികള്‍ പൂര്‍ത്തീകരിച്ച് നാഷണല്‍ കമ്മറ്റി അവരില്‍ നിന്നും അംഗത്വ വിവരങ്ങളും തുല്യമായ പദ്ധതി വിഹിതവും കൈപറ്റി കഴിഞ്ഞാല്‍ ഓരോ അംഗത്തിനും അംഗത്വം സ്ഥിരീകരിച്ചതായി SMS സന്ദേശം അയക്കുന്നതാണ്. സ്വന്തം ഇഖാമ നമ്പര്‍ ഉപയോഗിച്ച് കമ്മറ്റിയുടെ വെബ്സൈറ്റില്‍ നിന്നും (www.mykmcc.org) അംഗത്വം പരിശോധി ക്കാവുന്നതും, സ്വന്തം അംഗത്വ കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതുമാണ്. ഈ കാർഡ് അംഗത്വ രേഖയായി പരിഗണിക്കുന്നതാണ്. 

പദ്ധതി വിഹിതം ട്രസ്റ്റ് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതോടെ മാത്രമേ അംഗത്വ അപേക്ഷകളില്‍ നാഷണല്‍ കമ്മറ്റി അപ്പ്രൂവല്‍ നല്‍കുകയുള്ളൂ,  വിഹിതം അക്കൊണ്ടില്‍ എത്തിക്കുന്നതിനായി നാഷണല്‍ കമ്മറ്റി നിര്‍ദ്ദേശിക്കുന്ന, രാജ്യത്തെ നിയമ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ടുള്ള ഏത് മാര്‍ഗ്ഗവും സ്വീകരിക്കാവുന്നതാണ്. എന്നാണോ കമ്മറ്റി വിഹിതം കൈപറ്റുന്നത് അപ്പോള്‍ മാത്രമേ അംഗത്വം ആക്റ്റീവ് ആകുകയുള്ളൂ. ആക്റ്റീവ് അല്ലാത്ത അംഗത്വങ്ങള്‍ യാതൊരു ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്നതല്ല.  ഡിസമ്പര്‍ 31 ന് ശേഷം ആക്റ്റീവ് അല്ലാത്ത അംഗത്വങ്ങള്‍ ഡിലീറ്റ് ചെയ്ത് ഒഴിവാക്കുന്നതാണ്. (ജനുവരി ഒന്ന് മുതല്‍ സ്വന്തം അംഗത്വം വെബ്സൈറ്റില്‍ പരിശോധിക്കുമ്പോള്‍ ആക്റ്റീവ് ആണോ എന്ന് ഉറപ്പ് വരുത്തുക).

ആരുടെയെങ്കിലും കയ്യിൽ കെ.എം.സി.സി സുരക്ഷാ പദ്ധതിയുടെ കൂപ്പൺ ഉണ്ട് എന്നതിനാൽ അദ്ദേഹം ഒരിക്കലും സുരക്ഷാ പദ്ധതിയിൽ മെമ്പറായി കാണുന്നതല്ല, മറിച്ച് അദ്ദേഹം തൻ്റെ സംഭാവന നൽകി നടപടികൾ പൂർത്തീകരിച്ചാൽ അദ്ദേഹത്തിന്റെ പേര് വിവരങ്ങൾ സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും, അവിടെ അതാത് വര്‍ഷങ്ങളില്‍ സ്റ്റാറ്റസ് ''ആക്റ്റീവ്'' ആയ പേരുണ്ടെങ്കിൽ മാത്രമേ അംഗമായി പരിഗണിക്കുകയുള്ളൂ. കാരണം അപേക്ഷാ ഫോറങ്ങൾ വാങ്ങി വെക്കുകയും അത് തിരിച്ച് നൽകി നടപടികൾ പൂർത്തിയാക്കാതെയും സംഭാവനാ വിഹിതം നൽകാതെയും ധാരാളം ആളുകൾ നിസ്സഹകരിക്കാറുണ്ട്. എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ അവരുടെ പക്കൽ നിന്നും കൂപ്പൺ കണ്ടെടുത്തു എന്നത് കൊണ്ടോ, എസ്.എം.എസ് സന്ദേശം വന്നത് കൊണ്ടോ അവർ ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കില്ല എന്നർത്ഥം.

ആദ്യമായി പദ്ധതിയിൽ ചേരുന്ന വ്യക്തി, അദ്ദേഹത്തിൻ്റെ അംഗത്വം നിലവിൽ വരുന്ന മാർച്ച് ഒന്നിന് മുമ്പ് നാട്ടിലേക്ക് പോവുകയും തിരിച്ച് വരാതിരിക്കുകയും ചെയ്തിട്ടുണ്ടെകിൽ അദ്ദേഹത്തിൻ്റെ അംഗത്വം റദ്ധാക്കപ്പെടും.  പ്രസ്തുത അംഗത്തിന്റെ പേര് ഓൺലൈനിൽ ഉള്ളത് കൊണ്ടോ മെസ്സേജ് ലഭിച്ചത് കൊണ്ടോ ചികിത്സാ ആനുകൂല്യങ്ങളോ മരണാനന്തര ആനുകൂല്യങ്ങളോ ഒരിക്കലും നൽകുന്നതല്ല. ഇങ്ങിനെയുള്ള പേരുകൾ പദ്ധതിയുടെ എല്ലാ രേഖകളിൽ നിന്നും പിന്നീട് നീക്കം ചെയ്യുന്നതുമാണ്.

ആദ്യമായി പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക്  ഏതെങ്കിലും ഒരു കെ.എം.സി.സി കോ ഓർഡിനേറ്റർ നേരിൽ കണ്ട് ബോധ്യപ്പെട്ട് മാത്രമേ പദ്ധതിയിൽ അംഗമാകാൻ പറ്റൂ. കഴിഞ്ഞ വർഷം പദ്ധതിയിൽ ചേരാത്ത ഒരു വ്യക്തിയെ അയാൾ നാട്ടിൽ പോയ ശേഷം മറ്റാരെങ്കിലും പേരെഴുതിയിട്ട്  അംഗമാക്കിയാൽ പദ്ധതിയിൽ നിന്നും ഒരാനുകൂല്യവും നൽകുന്നതല്ല. ആദ്യമായി പദ്ധതിയിൽ ചേരുന്ന വ്യക്തി നിർബന്ധമായും ചേരുന്ന സമയത്ത് സൗദി അറേബ്യയിൽ ഹാജരുണ്ടായിരിക്കണം.  

പദ്ധതിയുടെ ഓൺലൈനിലുള്ള പി.ഡി.എഫ് ഫോറം പൂരിപ്പിച്ച് പദ്ധതിയിൽ ചേരുന്നവർ, പ്രസ്തുത ഫോറത്തിൽ അതാത് പ്രദേശത്തെ കെ.എം.സി.സി കമ്മറ്റികളുടെ  സീൽ പതിക്കുകയോ ഔദ്യോഗിക മുദ്ര രേഖപ്പെടുത്തുകയോ ഒപ്പ് രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം. അതിൽ ഉപരിയായി, ഈ മുദ്രകൾ നോക്കി പരിചിതനായ കെ.എം.സി.സി പ്രവർത്തകരിൽ നിന്ന് മാത്രം അപേക്ഷാ ഫോറങ്ങൾ വാങ്ങി പദ്ധതിയിൽ ഭാഗവാക്കാൻ പാടുള്ളൂ

അംഗത്വം റദ്ദാക്കല്‍:

സൗദി കെ.എം.സി.സി സുരക്ഷാ പദ്ധതി നിയമാവലിയില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ ഏതെങ്കിലും അഗം ലംഘിക്കപ്പെട്ടതായി തെളിയുകയാണെങ്കില്‍ ഏത് സമയത്തും പ്രസ്തുത അംഗത്വം റദ്ദു ചെയ്യാന്‍ ട്രസ്റ്റിന് അധികാരമുണ്ടായിരിക്കുന്നതാണ്.

സദുദ്ധേശപരമല്ലാതെ പദ്ധതി ആനുകൂല്യങ്ങള്‍ കൈവശപ്പെടുത്തുക എന്ന ഗൂഡ ലക്ഷ്യത്തോടെയോ അല്ലാതെയോ, ഗുരുതര രോഗങ്ങള്‍ക്ക്  വിധേയരായവരേയോ, രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവരേയോ, മരണാസന്നരായവരേയോ ചികിത്സ നടന്ന് കൊണ്ടിരിക്കുന്നവരെയോ, മുമ്പ് ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സിച്ചവരെയോ അറിഞ്ഞോ അറിയാതെയോ മെമ്പര്‍മാരാക്കിയതായി ഉപസമിതിക്ക് ബോധ്യപ്പെടുന്ന പക്ഷം, പദ്ധതിയുടെ ധാര്‍മ്മികതയും നിലനില്‍പ്പും മുന്‍നിര്‍ത്തി  ചികിത്സാ സഹായമോ മരണാനന്തര ആനുകൂല്യമോ നല്‍കാതെ ഏത് സമയവും അപേക്ഷ റദ്ദാക്കുവാന്‍ ട്രസ്റ്റിന് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കും. മാത്രമല്ല, ഇത്തരം ആളുകളെ അറിഞ്ഞുകൊണ്ട് അംഗങ്ങളാക്കി ചേര്‍ത്തവരുടെ അംഗത്വവും യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കുന്നതായിരിക്കും. പദ്ധതിയില്‍ അംഗമാല്ലാതിരുന്ന കാലത്ത് നടത്തിയ ചികിത്സകള്‍ക്ക് രേഖകളില്‍ കൃത്രിമം കാണിച്ചോ, മറ്റോ ചികിത്സാ ആനുകൂല്യം നേടിയെടുക്കുന്നതിനായി ശ്രമം നടത്തിയാലും അംഗത്വം റദ്ദ് ചെയ്യുന്നതാണ്. താന്‍ രോഗിയാണെന്ന് അറിയുന്നതിന് മുമ്പോ, തനിക്ക് വല്ല അത്യാഹിതങ്ങളും സംഭവിക്കുന്നതിന് മുമ്പോ ഒരിക്കല്‍ പോലും ഈ പദ്ധതിയില്‍ സഹകരിച്ചിട്ടില്ലാത്ത വ്യക്തികളെ രോഗങ്ങള്‍ കണ്ടെത്തിയ ശേഷം പദ്ധതിയില്‍ ചേര്‍ത്തുകയും ചേരുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ച് വരുന്നതിനാലും, ഇത്തരം അധാര്‍മ്മിക പ്രവണതകള്‍ ഈ വലിയ പദ്ധതിയെ തകര്‍ക്കും എന്നതിനാലും അപേക്ഷകള്‍ കിട്ടുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ആഴത്തില്‍ പരിശോധിച്ച് അപേക്ഷ തള്ളികളയുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ മറച്ച് വെച്ച് അപേക്ഷ നല്‍കുകയും, അത് കണ്ടെത്താതെ ആനുകൂല്യങ്ങള്‍ നല്‍കുകയും, പിന്നീട് സത്യം ബോധ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍, ഏത് കമ്മറ്റിയാണോ അപേക്ഷ നല്‍കിയത്, പ്രസ്തുത കമ്മറ്റി ആ തുക ട്രസ്റ്റിന് നിര്‍ബന്ധമായും മടക്കി നല്‍കാന്‍ ബാധ്യസ്ഥരായിരിക്കും. 

എല്ലാ വര്‍ഷവും ഒക്റ്റോബർ മുതൽ ഡിസംബർ 15 വരേ അംഗത്വം പുതുക്കുന്നതിന്നും പുതിയ മെമ്പര്‍ഷിപ്പ് ചേര്‍ക്കുന്നതിന്നുമുള്ള പ്രചാരണ കാലാവധിയായിരിക്കും.  ഈ കാലയളവില്‍ ലീവിന് നാട്ടില്‍ പോയിട്ടുള്ള, തുടക്കം മുതല്‍ പദ്ധതിയില്‍ ചേര്‍ന്ന് വരുന്ന, നടപ്പ് വര്‍ഷം പദ്ധതിയില്‍ അംഗമായിട്ടുള്ള പഴയ അംഗങ്ങള്‍ക്ക് സുഹൃത്തുക്കള്‍ മുഖേനെയോ ഓണ്‍ലൈനായോ മെമ്പര്‍ഷിപ്പ് പുതുക്കുന്നതിന് അവസരമുണ്ടാകും. അതേസമയം ഏതെങ്കിലും രോഗത്തിന് ചികിത്സക്കായി നാട്ടിൽ പോയവരെയോ വിസാ റീ എന്ട്രി കാലാവധി അവസാനിച്ചവരേയോ, വാലിഡ്‌ വിസയില്ലാതെ നാട്ടില്‍ കഴിയുന്ന മുന്‍ പ്രവാസികളെയോ, ആറു മാസത്തില്‍ കൂടുതലായി നാട്ടില്‍ നിന്നും തിരിച്ച് എത്താത്തവരെയോ, പദ്ധതി അംഗത്വ കാമ്പയിന്‍ സമയത്ത് സൗദി അറേബ്യയില്‍ ഉള്ളതായി തെറ്റിദ്ധരിപ്പിച്ച്,  ആരെങ്കിലും സൗദി അറേബ്യയില്‍ നിന്നും എഴുതി ചേര്‍ക്കുകയോ ഓണ്‍ലൈന്‍ ആയി പുതുക്കുകയോ- പുതുക്കി നല്‍കുകയോ ചെയ്‌താല്‍, അത്തരം ആളുകള്‍ക്ക് ഒരു  ആനുകൂല്യത്തിനും അര്‍ഹതയുണ്ടായിരിക്കുന്നതല്ല എന്ന് മാത്രമല്ല, ആനുകൂല്യത്തിന് അപേക്ഷ ലഭിക്കുമ്പോള്‍ ഇക്കാര്യം സൂക്ഷമമായി പരിശോധിച്ച് അംഗത്വം തള്ളികളയുന്നതാണ്. ഇങ്ങിനെ പേര് ചേര്‍ക്കാന്‍ അദ്ദേഹത്തെ സഹായിച്ചവരുടെ അംഗത്വവും റദ്ദ് ചെയ്യുന്നതാണ്.  (അദ്ദേഹത്തിന്‍റെ വിസ കാലാവധി കഴിഞ്ഞിരുന്നില്ല എന്നത് കൊണ്ട് സൗദി അറേബ്യയില്‍ നിന്നും പേരെഴുതി ചേര്‍ക്കുന്ന അംഗത്വം നിലനില്‍ക്കില്ല). 

പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ തലത്തിലുമുള്ള പ്രവര്‍ത്തകര്‍ കോര്‍ഡിനേറ്റര്‍മാര്‍ ഭാരവാഹികള്‍ തുടങ്ങി ആരോടെങ്കിലും പദ്ധതിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളില്‍, അപമാനകരമായി പെരുമാറുക – ഭീഷണി മുഴക്കുക – പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുക, പദ്ധതിക്ക് അപകീര്‍ത്തി ഉണ്ടാക്കുന്ന പ്രചരണങ്ങള്‍ നടത്തുക എന്നിവ ബോദ്ധ്യപ്പെട്ടാല്‍ പ്രസ്തുത അംഗത്വം യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദാക്കുന്നതും പ്രസ്തുത അംഗത്തെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതുമായിരിക്കും. ഏതെങ്കിലും തരത്തില്‍ കബളിപ്പിക്കുന്ന രൂപത്തില്‍ രേഖകള്‍ അയച്ച് പദ്ധതിയില്‍ നിന്നും ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി ശ്രമം നടത്തിയത് പിടിക്കപ്പെട്ടാല്‍, ആ സമയത്ത് പ്രസ്തുത അംഗത്തിന്‍റെ പദ്ധതി അംഗത്വം റദ്ദാക്കി ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതോടൊപ്പം, ആവശ്യമെങ്കില്‍ നിയമ നടപടികളിലേക്കും ട്രസ്റ്റ് കടക്കുന്നതാണ്.


പദ്ധതി ആനുകൂല്യ മാനദണ്ഡം: 

പദ്ധതിയിൽ നിന്നും ആനുകൂല്യത്തിനായുള്ള മാനദണ്ഡം, നിയമപരമായി നടപ്പ് വര്‍ഷം പദ്ധതി അംഗമാവുക, തുടർച്ചയായ അംഗമാവുക, നിയമാവലിയിൽ പറഞ്ഞ രോഗങ്ങൾക്ക് ചികിത്സ നടക്കുക എന്നിവ മാത്രമായിരിക്കും. സാമൂഹിക-സാമ്പത്തിക പരാധീന ചുറ്റുപാടുകളോ സംഘടനാ ബന്ധമോ നേതാക്കളുടെ ഇടപെടലുകളോ ഒരു നിലക്കും ആനുകൂല്യത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുകയില്ല. കാരണം ഇത് കൃത്യമായ നിയമാവലിയുള്ള ഒരു പരസ്പ്പര സഹായ പദ്ധതിയാണ്.

അപേക്ഷാ ഫോറത്തില്‍ മരണപ്പെട്ട വ്യക്തി അവകാശിയായി എഴുതിയ ആള്‍ക്ക് മാത്രമേ സഹായം കൈമാറൂ. (പൂരിപ്പിച്ച ഫോറങ്ങള്‍ സൈറ്റില്‍ ലഭ്യമായിരിക്കും). ഏതെങ്കിലും കാരണവശാല്‍ അവകാശികളുടെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങളോ പരാതിയോ ഉണ്ടായാല്‍ ട്രസ്റ്റ് എടുക്കുന്ന തീരുമാനം അന്തിമവും ഏതെങ്കിലും നിലക്ക് ചോദ്യം ചെയ്യാന്‍ കഴിയാത്തതുമായിരിക്കും. ഏതെങ്കിലും ഘട്ടത്തില്‍ അലംഘനീയമായ വിധി കാരണം മരണസംഖ്യ കൂടുകയും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നാഷണല്‍ കമ്മറ്റിക്ക് സാമ്പത്തിക ബാധ്യത തടസ്സമാവുകയും ചെയ്യുന്ന പക്ഷം പദ്ധതി മെമ്പര്‍മാരില്‍ നിന്നും വീണ്ടും സഹായം തേടുന്നതുംഇതുമായി മുഴുവന്‍ മെമ്പര്‍മാരും നിര്‍ബന്ധമായും സഹകരിക്കേണ്ടതുമാണ്.



മരണാനന്തര ആനുകൂല്യം:

പദ്ധതിയില്‍ അംഗമായ ഒരാള്‍ക്ക് സ്വദേശത്തോ വിദേശത്തോ വെച്ച് കാലാവധിക്കിടയില്‍ മരണം സംഭവിച്ചാല്‍ അദ്ദേഹം അപേക്ഷാഫോറത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള അവകാശി, ട്രസ്റ്റ് നിര്‍ദ്ദേശിക്കുന്ന രേഖകള്‍ സഹിതം, അതത്  സെന്‍ട്രല്‍ കമ്മിറ്റികള്‍ മുഖേനെ അപേക്ഷ നല്‍കണം. ഏതെങ്കിലും കാരണവശാല്‍ (അപകടങ്ങള്‍, ദുരന്തങ്ങള്‍) നിര്‍ദേശക/നിര്‍ദേശകന്‍ കൂടി മരിച്ചാല്‍, ആനുകൂല്യം ലഭിക്കുന്നതിനുള്ള അവകാശി ആരെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അന്വേഷണം നടത്തി തീരുമാനമെടുക്കും. ഈ തീരുമാനവും അന്തിമമായിരിക്കും. ഒരു കാരണവശാലും ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്കും ക്രിമിനല്‍ കേസ്സില്‍ വധശിക്ഷ ലഭിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉപസമിതി അംഗീകരിച്ച അപേക്ഷകളില്‍ നാഷണല്‍ കമ്മറ്റിയായിരിക്കും  ആനുകൂല്യം വിതരണം ചെയ്യുന്നത്, ഇത് എങ്ങിനെ വേണം എന്ന് തീരുമാനിക്കുന്നത് പൂര്‍ണ്ണമായും നാഷണല്‍ കമ്മറ്റിയായിരിക്കും. സംഘടനയുടെ റെജിസ്ട്രേഡ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നതും സാമ്പത്തിക വിനിമയങ്ങള്‍ നടത്തുന്നതും ഇന്ത്യയിലായതിനാല്‍, വിദേശ രാജ്യങ്ങളില്‍ ഒരു സാമ്പത്തിക സഹായങ്ങളും വിതരണം ചെയ്യുന്നതല്ല. 


ചികിത്സാ ആനുകൂല്യം : പദ്ധതി കാലാവധി സമയത്ത് ഒരു അംഗത്തിന് പുതുതായി കാന്‍സര്‍ കിഡ്നി രോഗങ്ങള്‍ കണ്ടെത്തുകയും ചികിത്സ ആരംഭികുകയും ചെയ്യുക, ഹൃദയ സംബന്ധമായ രോഗത്തിന് സര്‍ജറി നടത്തുക (ആന്‍ജിയോപ്ലാസ്റ്റി-ബൈപ്പാസ്-വാള്‍വ് മാറ്റിവെക്കല്‍), ജോലി ചെയ്ത് ജീവിക്കുവാന്‍ സാധിക്കാത്ത രൂപത്തില്‍ അപകടങ്ങള്‍ സംഭവിക്കുക എന്നീ ഘട്ടങ്ങളില്‍ ആവശ്യമായ രേഖകള്‍ സഹിതം കമ്മിറ്റിക്ക് അപേക്ഷ നല്‍കേണ്ടതാണ്. ഇത്തരം ഘട്ടങ്ങളില്‍, എല്ലാ സാഹചര്യങ്ങളും പരിഗണിച്ച ശേഷം ഉപസമിതിക്ക് ഉചിതമെന്ന് ബോധ്യപ്പെടുന്ന സംഖ്യ ചികിത്സാ ആനുകൂല്യമായി നല്‍കുന്നതാണ്. തുടര്‍ച്ചയായി പദ്ധതിയില്‍ അംഗമായിട്ടുള്ള അംഗത്തിന് കൂടുതല്‍ പരിഗണന നല്‍കുക എന്നത് സുപ്രധാന മാനദണ്ഡമായിരിക്കും.  ഇക്കാര്യത്തില്‍ ഉപസമിതി തീരുമാനം അന്തിമമായിരിക്കും. പദ്ധതി അംഗത്വം നിലവില്‍ വരുന്നതിന് മുന്‍പ് മേല്‍പ്പറഞ്ഞ രോഗങ്ങളുടെ ലക്ഷണങ്ങളോ രോഗമോ കണ്ടെത്തുകയോ ചികിത്സ തേടിക്കൊണ്ടിരിക്കുകയോ ചെയ്യുന്നവര്‍ക്ക്  പദ്ധതിയില്‍ നിന്നും ചികിത്സാ ആനുകൂല്യത്തിനോ മരണാനന്തര ആനുകൂല്യത്തിനോ അര്‍ഹതയുണ്ടായിരിക്കുന്നതല്ലപദ്ധതിയില്‍ അംഗമല്ലാത്ത സമയത്ത് സംഭവിച്ച അപകടങ്ങള്‍ക്കോ രോഗങ്ങള്‍ക്കോ പിന്നീട് പദ്ധതിയില്‍ അംഗമായ ശേഷം, തുടര്‍ ചികിത്സയും അനുബന്ധ സര്‍ജറികളും നടന്നാല്‍ ഒരു നിലക്കും അത്തരം കേസ്സുകള്‍ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കുന്നതല്ല.  ഒരേ രോഗത്തിനും അനുബന്ധ രോഗങ്ങള്‍ക്കും ഒന്നിലധികം തവണ പദ്ധതിയില്‍ നിന്നും ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കുന്നതല്ല, ചികിത്സാ സഹായം കൈപറ്റിയ അംഗം പദ്ധതി അംഗമായിരിക്കെ മരണപ്പെടുകയാണെങ്കില്‍ പ്രസ്തുത വിഹിതം കഴിച്ചുള്ള സംഖ്യ മാത്രമേ ആനുകൂല്യമായി നല്‍കുകയുള്ളൂ. മുകളില്‍ സൂചിപ്പിച്ചതല്ലാത്ത ഒട്ടനേകം രോഗങ്ങള്‍ക്ക് അംഗങ്ങള്‍ ചികിത്സ നടത്താറുണ്ട്‌. പക്ഷെ അതിലൊന്നും ഏതെങ്കിലും തരത്തിലുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ഈ പദ്ധതിയില്‍ നിന്നും വാഗ്ദാനം ചെയ്യുന്നില്ല എന്ന് അസന്നിഗ്ദമായി അറിയിക്കുകയാണ്. ഏതെങ്കിലും മഹാമാരിപിടിപെട്ട് ആരോഗ്യസ്ഥിതി ഗുരുതരമാകുന്നതിനെ തുടര്‍ന്ന് നടക്കുന്ന ചികിത്സകള്‍ക്ക് പദ്ധതിയില്‍ നിന്നും യാതൊരു ആനുകൂല്യങ്ങളും ഉണ്ടാവുന്നതല്ല.


നിര്‍ബന്ധമായും അറിയുക:

ഇത് അപ്രതീക്ഷിതമായി മരണം കടന്നെത്തുമ്പോള്‍ അനാഥമായി പോവുന്ന കുടുംബങ്ങളെ തല്‍ക്കാലത്തേക്ക് പട്ടിണിയില്ലാതെ ജീവിക്കാന്‍ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ്. നിയമാവലിയില്‍ പറഞ്ഞ ഏതാനും മാരക അസുഖങ്ങള്‍ക്ക് ചികിത്സ തേടിയവര്‍ക്ക് ചെറിയ രൂപത്തില്‍ സഹായങ്ങള്‍ നല്‍കാന്‍ പിന്നീട് കമ്മറ്റി തീരുമാനിച്ചതാണ്. ഇതില്‍ സംഭാവന നല്‍കിയാല്‍ ഏതെങ്കിലും അസുഖത്തിന് ചികിത്സ നടത്തുമ്പോള്‍, പ്രസ്തുത ചികിത്സാ ചിലവുകള്‍ മുഴുവന്‍ ഈ പദ്ധതിയില്‍ നിന്നും ലഭിക്കും എന്ന് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.  അങ്ങിനെ ഒരു വാഗ്ദാനവും ഈ കമ്മറ്റി നല്‍കുന്നില്ല. അങ്ങിനെ നല്‍കാന്‍ കഴിയുകയുമില്ല. എന്ന് മാത്രമല്ല, ഇതൊരു ഇന്‍ഷൂറന്‍സ് പരിരക്ഷയല്ല. ഇതൊരു പരസ്പ്പര സഹായ പദ്ധതി മാത്രമാണ്. ലക്ഷങ്ങള്‍ ചിലവഴിച്ച് നടത്തുന്ന അംഗങ്ങളുടെ ചികിത്സക്ക് വളരെ ചെറിയ തുക മാത്രമേ ഈ പദ്ധതിയില്‍ നിന്നും അനുവദിച്ച് നല്‍കാന്‍ കഴിയുകയുള്ളൂ. ഇതൊരു നിര്‍ബന്ധിത പദ്ധതിയല്ല എന്നതിനാല്‍ ഇത്തരം നിബന്ധനകള്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്നവര്‍ മാത്രമേ ഈ പദ്ധതിയില്‍ ഭാഗവാക്കാകേണ്ടതുള്ളു. 

കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ഓരോ വർഷത്തേക്ക് മാത്രമാണ് നടത്തപ്പെടുന്നതും, അംഗങ്ങളെ ചേർക്കുന്നതും. പ്രസ്തുത വർഷം അവസാനിച്ചു കഴിഞ്ഞാൽ ആ പദ്ധതി തന്നെ അവസാനിക്കുകയാണ്. അങ്ങിനെ അവസാനിച്ച ഏതെങ്കിലും വർഷത്തെ പദ്ധതിയിൽ അംഗമായിരുന്നു എന്ന് തെളിയിച്ച് കൊണ്ട്, പദ്ധതി കാലാവധി അവസാനിച്ച ശേഷം ആരെങ്കിലും ആനുകൂല്യത്തിനായി സമീപിച്ചാൽ കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റിക്കോ, കെ.എം.സി.സി കേരളാ ട്രസ്റ്റിനോ യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. നിയമപരമായി അത്തരം അപേക്ഷകൾ നിലനിക്കുന്നതും ആയിരിക്കുകയില്ല. 

മുന്‍കൂട്ടി യാതൊരു രേഖകളും വാങ്ങാതെയും പരിശോധിക്കാതെയും നടത്തുന്ന ഒരു പദ്ധതിയാണിത്‌. മുകളില്‍ പറഞ്ഞ ജീവകാരുണ്യവുമായി ബന്ധപ്പെട്ട ഉദ്ദേശശുദ്ധി മാത്രമാണ് ലക്ഷ്യം. ആയതിനാല്‍ ആര്‍ക്കും അപേക്ഷ നല്‍കാനും അംഗത്വം ആക്റ്റീവ് ആയി സിസ്റ്റത്തില്‍ അംഗത്വ കാര്‍ഡ് ലഭ്യമാക്കാനും സാധിക്കും, അതേസമയം, ആനുകൂല്യത്തിനായി അപേക്ഷ കിട്ടുമ്പോള്‍ മുകളില്‍ പറഞ്ഞ എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമായ രേഖകള്‍ വാങ്ങി കമ്മറ്റി പരിശോധിക്കും. രേഖകളുടെ അടിസ്ഥാനത്തില്‍ അപേക്ഷ തള്ളികളയാനും അംഗത്വം റദ്ദാക്കാനും സ്വീകരിക്കാനും കമ്മറ്റിക്ക് അവകാശമുണ്ടായിരിക്കും.

സൗദി കെ.എം.സി.സി നടത്തി വരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും ആനുകൂല്യങ്ങൾ നൽകുന്നത് സുരക്ഷാ പദ്ധതിയുടെ അതാത് വർഷത്തെ അംഗങ്ങൾക്ക് / അല്ലെങ്കിൽ അവർ നിർദ്ദേശിച്ചിട്ടുള്ള അവകാശികൾക്ക് മാത്രമാണ്.


സുരക്ഷാ പദ്ധതി ആനുകൂല്യ അപേക്ഷ ആവശ്യമായ രേഖകള്‍:- 
മരണം :

1/ ഡെത്ത് സര്‍ട്ട്ഫിക്കേറ്റ് കോപ്പി. മരണം സൗദിയില്‍ വെച്ചാണെങ്കില്‍ അഹവാല്‍ അല്‍ മദനിയില്‍ നിന്നും ലഭിക്കുന്ന ഡെത്ത് സര്‍ട്ട്ഫിക്കേറ്റ് കോപ്പിയാണ് വേണ്ടത്.  (നിര്‍ബന്ധം)
2/ ഇഖാമ കോപ്പി / പാസ്പ്പോര്‍ട്ട് കോപ്പി front – back –  pages and last exit seal page (in case of death in India). (നിര്‍ബന്ധം)
3/ മരണം നാട്ടില്‍ വെച്ചാണെങ്കില്‍, അംഗം അവസാനം നാട്ടില്‍ വന്നിറങ്ങിയ ദിവസം എയര്‍പോര്‍ട്ടില്‍ നിന്നും പാസ്പോര്‍ട്ടില്‍ സീല്‍ വെച്ച പേജിന്‍റെ കോപ്പി.
4/ മരണം ആശുപത്രിയില്‍ വെച്ചാണെങ്കില്‍ ആശുപത്രിയിലെ മരണം സംബന്ധിച്ച കാരണങ്ങള്‍ രേഖപ്പെടുത്തിയ മെഡിക്കല്‍ രേഖ. (നിര്‍ബന്ധം)
5/ അവകാശിയുടെ പേരിലുള്ള ബാങ്ക് അക്കൌണ്ട് പാസ്ബുക്ക് കോപ്പി 
6/ നാട്ടില്‍ ബന്ധപ്പെടാനുള്ള നമ്പര്‍ . (നിര്‍ബന്ധം)
7/ അവകാശിയുടെ ഏതെങ്കിലും ഒരു ഐഡി കോപ്പി. (നിര്‍ബന്ധം)
8/ ഏതെങ്കിലും തരത്തിലുള്ള സംശയാസ്പദമായ മരണമാണെങ്കില്‍, കൊലപാതകം / ആത്മഹത്യ / അപകട മരണം / സാധാരണ മരണം എന്നിങ്ങനെ കൃത്യമായി രേഖപ്പെടുത്തിയ മെഡിക്കല്‍ - പോലീസ് - കോടതി രേഖ. (നിര്‍ബന്ധം)
    

ചികിത്സാ ആനുകൂല്യ അപേക്ഷക്ക് ആവശ്യമായ രേഖകള്‍:

1/ ഇഖാമ അല്ലെങ്കില്‍ പദ്ധതി കൂപ്പണ്‍ കോപ്പി
2/ ചികിത്സ നടത്തിയ വിവരങ്ങള്‍ അടങ്ങുന്ന ആശുപത്രിയിലെ  DISCHARGE SUMMARY  റിപ്പോര്‍ട്ടുകളുടെ കോപ്പി, അതുമല്ലെങ്കില്‍ രോഗവിവരങ്ങള്‍ പൂര്‍ണ്ണമായും രേഖപ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ട്ഫിക്കേറ്റ്.
(മരുന്നിന്‍റെ ബില്ലോ ആശുപത്രിയില്‍ പണമടച്ച ബില്ലുകളോ, ലാബ് റിപ്പോര്‍ട്ടുകളോ ആവശ്യമില്ല).
3/ അവകാശിയുടെയോ ബന്ധുവിന്‍റെയോ  പേരിലുള്ള ഇന്ത്യന്‍ സേവിങ്ങ്സ് ബാങ്ക് അക്കൌണ്ട് പാസ്‌ ബുക്ക് കോപ്പി.
4/ ചികിത്സ നടന്നത് നാട്ടിലെ ആശുപത്രിയിലാണെങ്കില്‍, പാസ്സ്പോര്‍ട്ട് ഫ്രന്റ് ലാസ്റ്റ് പേജ് – അവസാനം നാട്ടില്‍ എത്തിയപ്പോള്‍ ചെയ്ത എമിഗ്രേഷന്‍ സീല്‍ പേജ്.

5/ നാട്ടില്‍ ബന്ധപ്പെടാനുള്ള നമ്പര്‍.

                     
** മുകളില്‍ പറഞ്ഞ രേഖകള്‍ ഒന്നിച്ച് kmccsaudi@gmail.com എന്ന വിലാസത്തിലോ 8075580007 എന്ന വാട്സ്ആപ്പ് നമ്പറിലോ അയക്കാവുന്നതാണ്. ഭാഗികമായി അയക്കുന്ന അപേക്ഷകളില്‍ കമ്മറ്റിക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല. അയക്കുന്ന രേഖകൾ പ്രിന്റ് എടുത്ത് വായിക്കാൻ കഴിയുന്ന രൂപത്തിൽ വ്യക്തത ഉള്ളതായിരിക്കണം.
 
** മരണാനന്തര ആനുകൂല്യത്തിനുള്ള അപേക്ഷ നിര്‍ബന്ധമായും അതാത് സെന്‍ട്രല്‍ കമ്മറ്റികള്‍ തന്നെ അയച്ചു തരേണ്ടതാണ്.
 
**ചികിത്സാ ആനുകൂല്യത്തിന്‍റെ കാര്യത്തില്‍ അപേക്ഷകന്‍ നാട്ടില്‍ ചികിത്സയിലാണെങ്കില്‍, കമ്മറ്റികള്‍ കയ്യിലുള്ള രേഖകള്‍ അയച്ചു തന്നാല്‍ ബാക്കി രേഖകള്‍ ഉപസമിതി നേരിട്ട് ബന്ധപ്പെട്ട് ശേഖരിച്ച് ആനുകൂല്യം നല്‍കാന്‍ വേണ്ടത് ചെയ്യുന്നതാണ്.
 
** ഏതെങ്കിലും സെന്‍ട്രല്‍ കമ്മറ്റികള്‍ക്ക്അവര്‍ക്ക് കീഴിലുള്ള മെമ്പര്‍മാര്‍ക്ക് ചികിത്സാ ആനുകൂല്യം നല്‍കുന്നത് അതാത് സെന്‍ട്രല്‍ കമ്മറ്റികള്‍ നേരിട്ട് അപേക്ഷ നല്‍കിയാല്‍ മാത്രം കൊടുത്താല്‍ മതി എന്ന് അഭിപ്രായമുണ്ടെങ്കില്‍ നാഷണല്‍ കമ്മറ്റിക്ക് സംഘടന പാസ്സാക്കിയ തീരുമാനം ഔദ്യോഗികമായി  അറിയിച്ചാല്, പ്രസ്തുത കമ്മറ്റികള്‍ ഔദ്യോഗികമായി അയച്ച് തരുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അങ്ങിനെ നിര്‍ബന്ധമില്ലാത്ത കമ്മറ്റികളുടെ കാര്യത്തില്‍ ഏത് മെമ്പര്‍ നേരിട്ട് അപേക്ഷ തന്നാലും  പരിഗണിക്കുന്നതാണ്.
 
** ആരില്‍ നിന്ന് ആനുകൂല്യ അപേക്ഷ സ്വീകരിച്ചാലുംആനുകൂല്യം നല്‍കുന്നതിന് മുന്‍പായി സുരക്ഷാ പദ്ധതിയുടെ ഒഫീഷ്യല്‍ ഗ്രൂപ്പിലൂടെ ഔദ്യോഗികമായി കമ്മറ്റികളെ വിവരം അറിയിക്കുന്നതാണ്. ഗ്രൂപ്പിലുള്ള ബന്ധപ്പെട്ട നേതാക്കള്‍ സെന്‍ട്രല്‍ ജില്ലാ ഏരിയാ കമ്മറ്റികള്‍ക്ക് വിവരങ്ങള്‍ അതാത് സമയം കൈമാറേണ്ടതാണ്. (വ്യക്തിപരമായി ആരേയും അറിയിക്കാന്‍ സമിതിക്ക് കഴിയുന്നതല്ല).